ഒക്ടോബറിലെ മഴ !

16-ഒക്ടോബർ-2021 - ശനിയാഴ്ച  -  പുലർച്ചെ ആയാസപ്പെട്ട് എഴുന്നേറ്റ് ചെറിയ ഓട്ടത്തിനായി ഇറങ്ങിയതാണ്. കൂടെ രമേശും റെഡിയായി എത്തി. ഒപ്പം സൈക്കിളിൽ അപ്പുവും. കോട്ടപ്പുറം ചന്ത വഴി ഓടി പുത്തൻവേലിക്കര പാലം എത്തിയപ്പോ സമയം ഏഴേകാൽ. തെളിഞ്ഞ ആകാശം. ശാന്തമായ അന്തരീക്ഷം. അകലെ കിഴക്കു സഹ്യൻ മിനുങ്ങി നിൽക്കുന്നത് തെളിഞ്ഞു കാണാം. ഞാൻ ഒരു സംശയമായി ചോദിച്ചു - "ഇതു നമ്മുടെ വെസ്റ്റേൺ ഘാട്സ് തന്നെയാണോ ?!" രമേശ് അപ്പുവിനെ വിളിച്ചു കിഴക്കോട്ട് ചൂണ്ടി പറഞ്ഞു - "എടാ - അവിടെ നോക്കിയേ - മലകൾ കാണുന്നുണ്ടോ ?" - ഞങ്ങൾ മൂന്ന് പേരും സഹ്യൻറെ ആ പ്രഭാത സൗന്ദര്യം ആസ്വദിച്ച് വീണ്ടും ഓട്ടം തുടർന്നു - ഓട്ടത്തിനിടെ കവലയിലെ ചായക്കടയിൽ നിന്നും റേഡിയോ വാർത്ത ഞങ്ങളുടെ കാതുകളിൽ ഓടിയെത്തി - "അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത" - അത് കേട്ടതും ചിരിച്ചു കൊണ്ട് ഞങ്ങൾ പരസ്പരം പറഞ്ഞു - "കേട്ടോ കാലാവസ്തഥാ പ്രവചനം - ഇന്നിനി നോക്കണ്ട - പൊരിഞ്ഞ വെയിലായിരിക്കും !"  

അങ്ങനെ ഓടി കിതച്ചു വീടെത്തി അരമണിക്കൂർ കഴിഞ്ഞുകാണും - ആകാശം മൊത്തം ഇരുണ്ടു. ഇരുട്ട് കൂടി. കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴയും തുടങ്ങി. മഴയെന്നു പറഞ്ഞാൽ കോരിചൊരിയുന്ന മഴ - റേഡിയോ വാർത്ത പറഞ്ഞത് "ശക്തമായ മഴ" എന്നെങ്കിൽ ഇത് രണ്ടായിരത്തിപതിനെട്ടിനെ ഓർമിപ്പിക്കുന്ന വിധം "അതിശക്തമായ മഴയായി" മാറിയിരിക്കുന്നു - ഇടിയും മിന്നലും എക്സ്ട്രാ. ഇടവഴിയിൽ വർഷപ്രവാഹം കുത്തിയൊഴുകുന്നു. "മഴയുടെ രാജാവ്" നേരിട്ടെഴുന്നള്ളിയ അവസ്ഥ !

രണ്ടു മണിക്കൂറിനുള്ളിൽ മാധ്യമങ്ങളിലെല്ലാം കേരളത്തിൽ പെയ്തിറങ്ങിയ മഴരാജാവിനെകുറിച്ചായി ചർച്ച. സഹ്യൻറെ അവസ്ഥ കണ്ട മഴരാജാവ് അസ്വസ്ഥനായോ? അതോ കാട് വെട്ടി നാടായത് കണ്ടു രോഷാകുലനായോ? മനുഷ്യരോടദ്ദേഹത്തിന് അവജ്ഞയും അമർഷവും തോന്നിയോ? - അറിയില്ല. പക്ഷെ, മഴരാജാവിന്റെ കല്പനയെന്ന പോലെ പശ്ചിമഘട്ടത്തിൽ വീണ്ടും ഉരുൾപൊട്ടി - കൂട്ടിക്കലും, കൊക്കയാറും ദുരിതകയങ്ങളായി ! മനുഷ്യർ നൂലറ്റ തോൽപ്പാവകളായി - ഭൂമിക്കയോഗ്യരെന്നു കല്പിച്ച് മനുഷ്യർക്കായി വിധിച്ച ശിക്ഷ.

എന്നിട്ടും, സഹ്യനിൽ പെയ്തിറങ്ങിയ ആ മഴയുടെ ഇരമ്പലിനൊപ്പം ഒരു മനുഷ്യൻറെ പേരു മാത്രം മാറ്റൊലികൊണ്ടു  - "മാധവ്‌ ധനഞ്ജയ് ഗാഡ്‌ഗിൽ" !

No comments:

Post a Comment