Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

വീണ്ടുമൊരു പരിസ്ഥിതി ദിനം !

നോവുന്ന പരിസ്ഥിതി ദിനം

ഉറക്കത്തിൻറെ കാണാക്കയത്തിലായിട്ടും ഒരു സ്ഫോടനം പോലെ ഭൂമിയിലേക്കു പതിച്ച ആ ഇടിവെട്ടിൻറെ കുലുക്കത്തിൽ ഞാൻ ഞെട്ടിവിറച്ചുണർന്നു. മണി മൂന്ന്. പുറത്തു മഴ കോരിചൊരിയുന്നു. ഇടവപെയ്തിൽ പതിവില്ലാത്ത ഈ ഇടിനാദം എവിടുന്നു വന്നോ ആവോ?! എന്നാലോ, പകലായാൽ ഇടിവെട്ട് പോയിട്ട് മഴക്കാറ് പോലും കാണാനില്ല. മനുഷ്യൻറെ ചെപ്പടിവിദ്യകൾ മഴയും പഠിച്ചെടുത്തോ? ഞാൻ വീണ്ടുമൊന്നു മയങ്ങിതുടങ്ങിയപ്പോഴേക്കും പിന്നെയുമൊരു ഇടി വെട്ടി. ഇപ്രാവശ്യം ഭൂമികുലുക്കം പോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്. ഭയന്നുവിറച്ച ഞാൻ തലയണയെടുത്ത് ചെവിപൊത്തി കിടന്നു. എന്നിട്ടും എൻ്റെ നെഞ്ചിലെ കിടുകിടുപ്പ് ലേശം പോലും അയഞ്ഞില്ല. യുക്രൈനിൽ നിന്നാണോ ഇപ്രാവശ്യം ഇടവപാതി ഇങ്ങോട്ടെഴുന്നള്ളിയത്?! പുറത്തു വീണ്ടും വീണ്ടും ഇടി വെട്ടുന്ന മുഴക്കം. എൻ്റെ ഉറക്കം തീരുമാനമായി. ഓ ! ഇന്നാണല്ലോ ജൂൺ 5, ലോക പരിസ്ഥിതി ദിനം, ഞായറാഴ്ചയും. കൊള്ളാം, വെറുതെയല്ല ഇങ്ങനെ മഴയും, ഇടിയും.

ഇത് മനുഷ്യവർഗ്ഗത്തിനുള്ള ഭൂമിയുടെ മുന്നറിയിപ്പ് തന്നെ! മനുഷ്യൻറെ "പരിചരണത്തിൽ" വീർപ്പുമുട്ടിയ പ്രകൃതിയുടെ അലർച്ച! പരിസ്ഥിതി ദിനമെന്നും പറഞ്ഞ് പതിനായിരം (ചതി)കുഴിയും കുത്തി സെൽഫിക്ക് വേണ്ടി ചെടിയും തൊട്ട് പോസ്സും പോസ്റ്റും ചെയ്‌താൽപിന്നെ തിരിഞ്ഞുപോലും നോക്കാതെ പൊടിയും തട്ടി കടന്നു കളയുന്ന കാപട്യത്തിൻറെ ആശാന്മാരായ മനുഷ്യകുലത്തിനുള്ള താക്കീത് പുറത്തൊരശരീരിയായി മുഴങ്ങുന്നു!  

"അടുത്ത പരിസ്ഥിതിദിനമാവുമ്പോഴേക്കും നട്ടതിലും കൂടുതൽ നീ വെട്ടും, കുഴിച്ചതിലും, കിളച്ചതിലും കൂടുതൽ നീ മാന്തും, പിച്ചി-ചീന്തും, മാലിന്യമിട്ട് മൂടും, പുകച്ച് എൻ്റെ ശ്വാസം മുട്ടിക്കും, എന്നിട്ട് ഒന്നുമറിഞ്ഞിട്ടിലാത്തവനെ പോലെ വീണ്ടും വരും - ഹാ! എന്നെ രക്ഷിപ്പാനെന്നും പറഞ്ഞ്! 

എടാ മനുഷ്യാ ! നീ എന്തറിഞ്ഞു? നീ കണ്ടതിലും എത്രയോ ഞാൻ കണ്ടു. എൻ്റെ നെഞ്ചിൽ വിജയകൊടി പാറിക്കുമെന്നു പറഞ്ഞിറങ്ങിയ നിൻറെ അപ്പൂപ്പൻറെ അപ്പൂപ്പൻ വരെ കരിഞ്ഞമർന്ന് പുഴുവായ്, കാണാകീടമായ്, വെണ്ണീറായ് എന്നിൽ കിടന്നലയുന്നു, എന്നിട്ടും, പമ്പരവിഡ്ഢിയായ നീ കരുതുന്നു നീ എന്നെ രക്ഷിക്കുമെന്ന്! വേണമെങ്കിൽ നീ സ്വയം രക്ഷപ്പെടാൻ നോക്ക്! എൻ്റെ രൂക്ഷരോഷത്തിൽ നിന്നും! നിൻറെ സർവ്വനാശത്തിൽ നിന്നും!"

പുറത്തെ പെരുമഴയിൽ അടുത്ത ഇടിവെട്ടുന്നതും പ്രതീക്ഷിച്ച്, കണ്ണുകൾ ഇറുക്കിയടച്ച് പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടമർന്നു.

 ***

പൊറ്റെക്കാട്ട് - യൂറോപ്പിലൂടെ


നവോത്ഥാന കാലഘട്ടത്തിന്റെ കലാശേഷിപ്പുകൾ നിറഞ്ഞ യൂറോപ്യൻ ഭൂഖണ്ഡം - (ഇന്ത്യക്ക് പുറമേ)  ജീവിതത്തിൽ എപ്പോഴെങ്കിലുമായി ഒന്ന് സന്ദർശിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഭൂമിയിലെ ഈ ഭൂപ്രദേശങ്ങൾ മാത്രം!

യൂറോപ്യൻ ജീവിത ശൈലിയുടെയും, ഇന്ത്യൻ ആധ്യാത്മിക ചിന്താധാരകളുടെയും കോംബോ ഒരു "കിടിലൻ കോക്ക് ടെയിൽ" അല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് - ഒരു പക്ഷെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത എൻ്റെ കാല്പനിക ചിന്തകളുടെ ഒരു ഉട്ടോപ്യൻ ചിത്രം !

എന്തൊക്കെയായാലും, ഞാൻ യൂറോപ്പിലോട്ട് പോയിട്ടും ഇല്ല എൻ്റെ മനസ്സിലെ യൂറോപ്യൻ വർണ്ണചിത്രത്തിന്ന് ഒരു കോട്ടം തട്ടീട്ടുമില്ല ! അങ്ങനെ ഇരിക്കെയാണ്  മുനിസിപ്പൽ ലൈബ്രറിയിലെ പുസ്‌തകക്കൂട്ടത്തിൽ നിന്നും പൊറ്റെക്കാട്ടിന്റെ യൂറോപ്യൻ യാത്രാ വിവരണം കിട്ടിയത് - "യൂറോപ്പിലൂടെ"! ചില്ലിക്കാശ് ചിലവില്ലാതെ യൂറോപ്പ് സന്ദർശിക്കാൻ കിട്ടിയ അവസരം ഞാൻ കളഞ്ഞില്ല. അതും പൊറ്റെക്കാട്ടിന്റെ കൂടെ!  

1950-ൽ എസ്.എസ്. പാച്ചെ എന്ന കപ്പലിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്നും പുറപ്പെട്ട ആ യാത്ര ഇറ്റലിയിലെ സിസിലി കടലിടുക്കിലൂടെ യൂറോപ്പിലേക്ക് കടക്കുന്നു - 

"അന്നു രാത്രി പത്തരമണിക്ക് സിസിലിയിലെ 'ഗസീരിയാ' ദീപസ്തംഭത്തിന്റെ പ്രകാശം ദൂരെ പ്രത്യക്ഷപെട്ടു. യൂറോപ്പിന്റെ വെളിച്ചം ആദ്യമായി കാണുകയാണ്. കുറെ കഴിഞ്ഞപ്പോൾ ഇറ്റലിയുടെയും സിസിലിയുടെയും കടൽതീരപട്ടണങ്ങളിലെ ദീപമാലകൾ തെളിഞ്ഞുകാണാറായി. കടലിടുക്ക് സമീപിക്കുന്തോറും ഇരുകരകളിലേയും ദീപാവലികളുടെ പ്രതിഫലനം കൊണ്ട് സമുദ്രം തുറന്നു വെച്ച ഒരു രത്‌നാഭരണപെട്ടി പോലെ തോന്നിയിരുന്നു" - ഹാ !  പൊറ്റെക്കാട്ടിന്റെ ആ അത്ഭുത വർണ്ണന!  

പക്ഷെ യാഥാർഥ്യബോധത്തിന് ഒട്ടും തന്നെ നേർപ്പിക്കാതെ - "ഭൂലോകത്തിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന മിക്ക സ്ഥലങ്ങളും അനുഭവം കൊണ്ട് പ്രതീക്ഷയെ വഞ്ചിച്ചെന്നു വരാം....(പലതും) കൃതൃമത്വത്തിന്റെ കാടുകയറി ദയനീയാവസ്ഥയിൽ കിടക്കുന്നു..." എന്നും പൊറ്റെക്കാട്ട്  ഓർമിപ്പിക്കുന്നു.

എങ്കിൽ കാപ്രി ദ്വീപിനെ കുറിച്ച് അദ്ദേഹം പറയുന്നു - "കാപ്രി നിങ്ങളുടെ പ്രതീക്ഷയെയല്ല, ഭാവനയെയായിരിക്കും വഞ്ചിക്കുക! - തനി ഉൾനാട്. കാട്ടുപുഷ്‌പങ്ങൾ ഭ്രാന്തെടുത്ത്‌ നിൽക്കുന്ന കുന്നിൻ ചെരിവ്. അവർണനീയമായ വർണ്ണവിലാസം..അരികിലെങ്ങും പുഷ്‌പങ്ങളുടെ കൂത്താട്ടം തന്നെ. നിലത്തും, വേലിപ്പുറത്തും മാത്രമല്ല പാറക്കല്ലുകൾക്കുള്ളിൽ പോലും നിറപ്പകിട്ടുള്ള നറുമലരുകൾ മുഖമുയർത്തിക്കാട്ടുന്നുണ്ടായിരുന്നു

1800 വർഷം മുമ്പ് ലാവാ പ്രവാഹത്തിൽ വാർത്തെടുത്ത പോംപി നഗരത്തെ കണ്ടശേഷം "പ്രതിമകളും, പള്ളികളും, പുരാതനപ്രഭാവങ്ങളുടെ ശ്മശാനരംഗങ്ങളും ക്രിസ്തീയപൗരോഹിത്യത്തിന്റെ കൂത്താട്ടവും ഉൾകൊള്ളുന്ന പ്രവിശാലമായ റോമാനഗരി " യിലേക്ക് യാത്ര എത്തുന്നു.

പൊറ്റെക്കാട്ടിന്റെ റോം വർണ്ണന - "അറ്റം കാണാത്ത വീഥികളും, നടക്കാവുകളും എങ്ങോട്ട് തിരിഞ്ഞാലും പ്രതിമകളും പൂക്കളും പാതിരിമാരും തന്നെ...പുഷ്‌പങ്ങളും, ഗാനങ്ങളും, വീഞ്ഞും മതഭക്തിയും ഇറ്റലിയിലെ സാധാരണക്കാരൻറെ ജീവിതഘടകങ്ങളാണ്...ഒരു മാസം മുഴുവൻ ചുറ്റിനടന്നാൽ പോലും റോമിലെ കാഴ്ച്ചകൾ കണ്ടു തീർക്കുക സാധ്യമല്ല...റോമിൽ നിങ്ങൾ എവിടെ നടക്കുമ്പോഴും കാണുന്ന സകല പള്ളികളുടെയും ഉള്ളിൽ ഒന്ന് കയറി നോക്കാതെ പോകരുത്. അവയ്ക്കകത്തു കലാപരമായ എന്തെങ്കിലും പുതുമയോ വിശേഷമോ കണ്ടെത്താതിരിക്കയില്ല! പ്രധാനപ്പെട്ട 66 പള്ളികൾ റോമാനഗരത്തിൽ ഉണ്ട് - അവയിൽ പലതിലും ഞാൻ ചിലവഴിച്ച മണിക്കൂറുകൾ അവിസ്മരണീയങ്ങളാണ്...മനസ്സിനു കുളുർമ്മയും, ശാന്തിയും പകർന്നു തരുന്ന കലയുടെ പരിശുദ്ധക്ഷേത്രങ്ങളാണ് അവ ഓരോന്നും!"

യാത്ര റോമിൽ നിന്നും വത്തിക്കാനിലാണ് പിന്നെ എത്തുന്നത് - ഭാരതത്തിൽ മാത്രമല്ല യൂറോപ്പിലും, ആരാധനാമന്ദിരങ്ങൾ ആക്രമിക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ അറിയുന്നത്. റഫേൽ, ബർണീനി തുടങ്ങിയ വിശ്വകലാകാരന്മാരുടെ മായികസൃഷ്ടികൾ കൊണ്ട് നിറഞ്ഞ വത്തിക്കാനിലെ സെയിൻറ്റ് പീറ്റേഴ്‌സ് ഭദ്രാസനപ്പള്ളിയുടെ വിവരണം എന്നെ കുറേ നേരത്തേയ്ക്ക്‌ ആ അന്തരീക്ഷത്തിൽ തന്നെ പിടിച്ചിരുത്തി ! വത്തിക്കാനിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പൊറ്റെക്കാട്ട്  പറയുന്നു - "കലാപത്തിന്റെ കളരികളിലേയ്ക്ക് കുതിച്ചോടികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വമ്പിച്ച സംഘടിതശക്തിയാണ് മാർപാപ്പായുടെ പ്രജകൾ "

ദാൻന്തെ, ഗലീലിയോ, മൈക്കിൾ ആഞ്ചെലോ, ഡാവിഞ്ചി തുടങ്ങിയ മഹാന്മാർ അനശ്വരമാക്കിയ, ആർണിനദിയാൽ ചുറ്റപ്പെട്ട "കലാപരമായ നവോത്ഥാനത്തിന്റെ കേദാരം" - ആയ ഫ്ലോറെൻസും, 'വൃത്തികെട്ട പട്ടണമായ'' പീസയിലെ ഗോപുരവും കണ്ട ശേഷം അദ്ദേഹം തോടുകളുടെ നഗരമായ വെനീസിൽ എത്തുന്നു - "കാവിടിയുടെ ആകൃതിയിലുള്ള കാൽനടപ്പാലങ്ങളെക്കൊണ്ടു കൂട്ടിയിണക്കിയ അനേകം ചെറുപട്ടണങ്ങളുടെ ഒരു വിചിത്ര സമാഹാരമാണ് വെനീസ്". വെനീസിലെ 'സാന്മാർക്കോ അങ്കണം' ലോകത്തിലെ ഏറ്റവും മനോഹരമായ മണിമുറ്റം എന്നാണ് പൊറ്റെക്കാട്ട്  വിശേഷിപ്പിക്കുന്നത്. പക്ഷെ വെനീസിന്റെ സൗന്ദര്യത്തെ കുറച്ച്  പൊറ്റെക്കാട്ടിന്നു അത്ര നല്ല അഭിപ്രായമല്ല - "ഇന്ത്യയിലെ കാശ്മീരിനെ കിഴക്കൻ രാജ്യങ്ങളിലെ വെനീസ് എന്ന് വിളിച്ചു വരാറുണ്ടലോ....(പക്ഷെ)...കാശ്മീരിന്റെ പ്രകൃതിസൗന്ദര്യത്തിൻറെ ആയിരത്തിലൊരംശം പോലും വെനീസിനെ അനുഗ്രഹിച്ചിട്ടില്ല...തിരുവിതാങ്കൂറിലെ ചില കായൽപ്രദേശങ്ങൾക്ക് വെനീസിനെക്കാൾ ഭംഗിയുണ്ട്...ഉത്സവം കാണാൻ വന്നവരെ പോലുള്ള കുറേ സന്ദർശകന്മാരും, തിക്കും തിരക്കും, ഇതിൽ കവിഞ്ഞു  'ഒരത്ഭുത'വും വെനീസ്സിലില്ല."

മിലാനിൽ നിന്നും സ്വിറ്റ്‌സർലാന്റിലേക്കുള്ള ട്രെയിൻ യാത്ര 'വായിച്ചു യാത്ര ചെയ്യേണ്ടത് ' തന്നെ. സ്വിറ്റ്‌സർലാൻഡിന്റെ പ്രകൃതിസൗന്ദര്യം മാത്രമല്ല, അവിടുത്തെ ജീവിതരീതിയും, യന്ത്രശാലകളും , സ്വിസ്സ്കുടുംബത്തിൻറെ കൂടെ ചിലവഴിച്ച അനുഭവങ്ങളും വളരേ ഹൃദ്യമായി പൊറ്റെക്കാട്ട്  അവതരിപ്പിക്കുന്നു. 

പുസ്തകാവസാനം പാരീസിലാണ് പൊറ്റെക്കാട്ട്  എത്തുന്നത് - "കലയുടെയും, കാമന്റേയും, പരിഷ്‌കാരവിപ്ലവത്തിന്റെയും, വികൃതവിനോദങ്ങളുടെയും നൃത്തശാലയായ വിചിത്രനഗരി.." എന്ന ആ ഒറ്റ വരിയിൽ തന്നെ പാരീസിനെ പോറ്റെക്കാട്ട് ഒതുക്കിക്കൂട്ടുന്നു - പിന്നീട് വിസ്തരിക്കുന്ന പാരീസിലെ സായാഹ്‌നവും, രാത്രിയും, കഫെയും, കബാരെയും, ഷാംപെയിനും, നൃത്തവുമെല്ലാം ഈ വർണ്ണനയുടെ പ്രതിഫലനങ്ങൾ മാത്രം. ഇതിനിടയിൽ കോൺകോർദ് അങ്കണവും, ലൂവ്ര് മ്യൂസിയവും (വിഖ്യാതമായ വീനസ് ഡി മിലോ പ്രതിമ - 150-125 BC അവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌),   ഈഫൽ ഗോപുരവും, നോത്രദാം പള്ളിയും, നെപ്പോളിയൻറെ ശവകുടീരവും, വിക്റ്റർ ഹ്യൂഗോവിന്റെ വീടുമെല്ലാം വന്നു മറയുന്നു.

"നഗരമധ്യത്തിൽ എവിടെനിന്നു നോക്കിയാലും ഒഴിവിലൂടെ ഒരു ഭൂതത്തിന്റെ അസ്ഥിപഞ്ചരം കുത്തി നിർത്തിയ പോലെ ആകാശം മുട്ടി നിൽക്കുന്ന വികൃത ഗോപുരം" - എന്ന് ഈഫൽ ഗോപുരത്തെ വിശേഷിപ്പിക്കാൻ പൊറ്റെക്കാട്ടിനു മാത്രമേ സാധിക്കൂ  !

ഒരാഴ്ചത്തെ പാരീസ് വാസം കഴിഞ്ഞു യാത്ര പറയുന്ന പോറ്റെക്കാട്ട് ആ അനുഭൂതിയെ ഇങ്ങനെ ഉപസംഹരിക്കുന്നു  - "ദീർഘകാലം ഇണങ്ങി പ്രണയിച്ച ഒരു കാമിനിയോടു വിടവാങ്ങുന്ന മധുരമായ വേദനയോടു കൂടിയാണ് ഞാൻ പാരീസിനെ വിട്ടുപിരിഞ്ഞത്".

അവസാന ഏടു വായിച്ചു തീർന്നപ്പോഴേക്കും ഒന്നു കണ്ടുതീർക്കുവാൻ  തന്നെ ഒരുപാട് ജന്മങ്ങൾ വേണ്ടി വരുന്നത്രയും കലാകേദാരങ്ങൾ മനസ്സിൽ നിറഞ്ഞു കവിഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. പാരീസും, ഷാംപെയിനും ഒരു പരിധി വരെ ആ വീർപ്പുമുട്ടലിനു അയവുവരുത്തിയെങ്കിലും, എൻ്റെ മനസ്സിലെ യൂറോപ്യൻ ക്യാൻവാസ് വളർന്നു വളർന്നു ഒരു വൻ ഗോത്തിക്ക് കലാരൂപമായി മാറിയത് ഞാൻ അറിഞ്ഞു !

***


മേഘം വന്നു തൊട്ടപ്പോൾ - സുഗതകുമാരി

"പണ്ട് പണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമുണ്ടായിരുന്നു! ഒരിക്കൽ ഒരു മാലാഖ അവിടെ ഇറങ്ങി വന്നു. ആ മാലാഖ കവിതകൾ ചൊല്ലി, മരങ്ങൾ നട്ടു, പുഴകളെ പുണർന്നു, മഴയെയും കാടിനേയും സ്നേഹിച്ചു, കൊച്ചു കുട്ടികളെ താലോലിച്ചു, വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനമായ് ഒരുപാട് ഒരുപാട് നാൾ ജീവിച്ചു ..."  

ഒരുപക്ഷെ ഇങ്ങനെയാവും സഹ്യൻറെ സ്വന്തം സുഗതകുമാരി ടീച്ചറുടെ ജീവിതം ഭാവിതലമുറകളിൽ വർണ്ണിക്കപ്പെടുക!

ഒരു നിയോഗം പോലെ - കഥയിലും, കവിതയിലും ഒതുങ്ങാതെ - മനുഷ്യൻ ചൂഷണം ചെയ്തു വികൃതമാക്കിയ പ്രകൃതിയ്ക്കായി അധികാരികൾക്കെതിരെ ശബ്ദം ഉയർത്തി സഹ്യൻറെ ആത്മാവിനെ വീണ്ടെടുത്ത ഉൽകൃഷ്ട ജീവിതം! ആ ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങൾ മുതൽ, വലിയ വലിയ അനുഭവങ്ങൾ വരെ പങ്കു വെയ്ക്കുകയാണ് സുഗതകുമാരി ടീച്ചർ തന്റെ "മേഘം വന്നു തൊട്ടപ്പോൾ" എന്ന പുസ്‌തകത്തിലൂടെ. കൂട്ടത്തിൽ, തന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ, തന്റെ കണ്ണുകളിൽ ഈറനണിയിച്ച പ്രതിഭകളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും (ഉസ്താദ് ബിസ്മില്ലാ ഖാൻ മുതൽ കൊച്ചു മേഘം വരെ) സുഗതകുമാരി ടീച്ചർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ  ഓർക്കുന്നു.

ഒരിത്തിരി പ്രകൃതി സ്നേഹം ആത്മാവിലുള്ളവരെ "പ്രകൃതിവാദി" യാക്കുവാൻ ഈ വാക്കുകളും,  അനുഭവക്കുറിപ്പുകളും ധാരാളം!  - സുഗതകുമാരി ടീച്ചർ തന്നെ പറയുന്നു - "മറ്റു കാര്യങ്ങളിലൊക്കെ തീവ്രവാദം ഇന്ന് പതിവാണ്. 'പരിസ്ഥിതി തീവ്രവാദം' ശക്തമാക്കണമെന്നാണ് എന്റെ പക്ഷം" - തീവ്രസ്വാർത്ഥമനുഷ്യ ജീവികളോട് ഇതിലും കൂടുതലായി ഒന്നും പറയാനില്ല. പറയേണ്ടതും ഇല്ല. 

***

കോവിഡ് മാസങ്ങളിലായി (ജൂൺ-ജൂലൈ) ഇക്കൊല്ലം വായിച്ച പുസ്‌തകങ്ങളിൽ രണ്ടെണ്ണം സുഗതകുമാരി ടീച്ചറുടെയായിരുന്നു. മുനിസിപ്പൽ ലൈബ്രറിയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടന്നപ്പോൾ ആകസ്മികമായി കൈവന്നത് അവയായിരുന്നു. അമ്മയും, തൃപ്തിയും രണ്ടു പുസ്‌തകങ്ങളും വായിച്ചു. ആ അനുഭവ ജീവിതം ചർച്ച ചെയ്തു - അന്ന് പക്ഷെ ഇങ്ങനെയാവും ഇക്കൊല്ലം അവസാനിക്കുക എന്ന് അറിയാതെ പോലും കരുതിയതല്ല. പ്രകൃതിയെ സ്നേഹിച്ച ആ ആത്മാവ് പ്രകൃതിയിലേക്ക് ലയിക്കും മുമ്പ് പ്രകൃതിയെ അറിയുവാൻ ശ്രമിക്കുന്ന ഈയുള്ളവരോട് ഒരു നിയതി പോലെ സംവദിക്കുകയായിരുന്നോ ?!

(23 - ഡിസംബർ - 2020  - സുഗതകുമാരി യാത്രയായി - കൃഷ്ണരഥമേറി )

ഉത്സവപറമ്പിലൂടെ - 3

മേളവും കച്ചേരിയും കഴിഞ്ഞു. മേളക്കാരും, വാദ്യക്കാരും ഉറക്കമായി. പാപ്പാന്മാരും, പാറാവുകാരും, പനംപട്ട തിന്നു നിൽക്കുന്ന ആനകൾ പോലും മയങ്ങി തുടങ്ങി. എന്തിന്, ഭഗവാൻ പോലും ഒന്ന് കണ്ണടച്ചു പോവുന്ന യാമം!
പക്ഷെ, ഊട്ടുപുരയുടെ മുകൾ തട്ടിൽ അപ്പോഴും നിറഞ്ഞ സദസ്സ്. അരങ്ങിൽ കല്യാണസൗഗന്ധികം. കാടിളക്കി നടന്നു വരുന്ന ഭീമൻ. കാട്ടിൽ ആനയും, മലമ്പാമ്പും, സിംഹവും നിറഞ്ഞ പകർന്നാട്ടം. ചെണ്ടയും, മദ്ദളവും അരങ്ങിലെ ഭാവഭേദങ്ങൾ പകർത്തി കൊട്ടുന്നു. 

വൃദ്ധ വാനരനായി നടിച്ച് കിടക്കുന്ന ഹനുമാനോട് ഭീമന്റെ ആക്രോശം - "വഴിയിൽ .... നിന്നു... പോക... വൈ..കാ..തെ ... വാ...ന...ര..!"

ആവേശചകിതരായി സദസ്യർ -  കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, കലാകാരന്മാർ, കഥകളി വിദ്യാർത്ഥികൾ, വൃദ്ധർ എന്നല്ല അവിടെ ഇരിക്കുന്നവരും, കിടക്കുന്നവരും, നില്കുന്നവരുമെല്ലാം വിസ്മയത്തോടെ നോക്കുന്നത് അരങ്ങിലെ ഹനുമാനെയാണ്!


അതെ,  അരങ്ങിലും, സദസ്സിലും, ഇരിക്കുന്നവരിലും, കിടക്കുന്നവരിലും, നില്കുന്നവരിലും നിന്നെല്ലാം അസാമാന്യനാണ് ആ വിശ്വരൂപം പൂണ്ടു നില്ക്കുന്ന ഹനുമാൻ. ആരേയും ക്ഷീണിപ്പിക്കുന്ന രാത്രിയുടെ ആ യാമത്തിൽ അദ്ദേഹത്തെ പോലെയൊരാൾ അരങ്ങിലെന്നല്ല, സദസ്സിൽ പോലും സങ്കല്പിക്കുക അവിശ്വസനീയം! എന്തിന് തൃപ്പൂണിത്തുറ ഒട്ടാകെ നോക്കിയാൽ  പോലും അദ്ദേഹത്തെ പോലെയൊരാൾ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത്  കാണുക  അചിന്തനീയം!


ഭീമന്റെ അഹങ്കാരത്തെ ശമിപ്പിച്ച്, യാത്രയാക്കി  ഹനുമാൻസ്വാമി വീണ്ടും രാമനാമം ജപിച്ചു്  ധ്യാനനിമഗ്നനായി - 
"രാമാ....ജയ....രാമാ...ജയ....ലോകാഭിരാമാ......ജയ.....!".

തിരശ്ശീല. 

സദസ്യരുടേ നിലയ്ക്കാത്ത കരഘോഷം! 



അപ്പോഴേക്കും സമയം 4.30 കഴിഞ്ഞിരുന്നു. നേരം പുലർന്നു തുടങ്ങി. ഉറക്കചുവടിൽ ഞങ്ങൾ നടന്നു നീങ്ങുമ്പോൾ, അണിയറയിൽ ഒരു ക്ഷീണവുമില്ലാതെ  ചമയങ്ങൾ മാറ്റുന്ന ഹനുമാൻ സ്വാമി! മഹാനായ ആചാര്യൻ, മഹാ നടൻ, കപ്ലിങ്ങോടൻ ശൈലിയുടെ അവസാന കണ്ണി! പത്മഭൂഷൺ  ശ്രീ. മടവൂർ വാസുദേവൻ നായർ - 
വയസ്സ് 88!

***


07.Feb.2018 : രാവിലെ റേഡിയോയിൽ പ്രാദേശിക വാർത്തകൾ കേട്ട് ഞാൻ സ്തബ്ധനായി - "കഥകളി ആചാര്യൻ ശ്രീ.മടവൂർ വാസുദേവൻ നായർ അരങ്ങിൽ കുഴഞ്ഞു വീണു - അന്തരിച്ചു" (06.Feb.2018 രാത്രി, അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം, അഞ്ചൽ). 

തൃപ്പൂണിത്തുറ വൃശ്ചികോത്സവം കഴിഞ്ഞു മൂന്ന് മാസമായിട്ടില്ല. വൃശ്ചികോത്സവത്തിന് കല്യാണസൗഗന്ധികം കണ്ട ആ രാത്രി (നവംബർ 23, 2017) വീണ്ടും മനസ്സിൽ നിറഞ്ഞു വന്നു - അന്ന്, ആ മഹാനായ ആചാര്യൻ ആടുന്നതിനിടയിൽ, ആസ്വാദകർ പലരും ശ്രദ്ധിച്ചില്ലെങ്കിലും, അശുഭസൂചകമെന്ന പോലെ, ആട്ടവിളക്ക്‌  കെട്ടു. ഒന്നല്ല, രണ്ടു തവണ. അവിടെ കളി കണ്ടിരുന്ന അഡ്വ.രഞ്ജനി സുരേഷ് ഇത് കണ്ടു ഉത്കണ്ഠപ്പെട്ട് തിരക്കിട്ട് വിളക്ക്‌ വീണ്ടും കൊളിത്തിച്ചത് ചിലരൊക്കെ ശ്രദ്ധിച്ചിരുന്നു. അതൊരു സൂചന ആയിരുന്നോ? അദ്ദേഹം അന്ന് തൃപ്പൂണിത്തുറയോട് വിടപറയാതെ വിടപറയുകയായിരുന്നോ?

***


ഉത്സവപറമ്പിലൂടെ - 2

ഉത്സവം കൊട്ടിക്കയറി നെറുകയിൽ എത്തിയിരിക്കുന്നു. മേളവും, കച്ചേരിയും കഥകളിയുമെല്ലാം  ഇടതടവില്ലാതെ ഒന്നിനുപുറകെ ഒന്നായി പകർന്നാടിക്കൊണ്ടിരിക്കുന്നു. എങ്ങും ഉത്സവലഹരിയിൽ ഉന്മത്തരായി ചലിച്ചുകൊണ്ടിരിക്കുന്ന ജീവിതങ്ങൾ.

അവർക്കിടയിലാണ് ഞങ്ങൾ ആ മുഖം വീണ്ടും ശ്രദ്ധിച്ചത്. വൃശ്ചികോത്സവത്തിന്  കഥകളി കാണാൻ ഇരുന്നാൽ പലപ്പോഴായി മാറി മറയുന്ന ആ പഴമയുള്ള മുഖം - ഉച്ചനേരത്തെ വിശ്രമവേളയിൽ ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു - പേര് തൃപ്പൂണിത്തുറ ശശിധരൻ.



കഥകളിക്കു തിരശ്ശീല വന്നാൽ അതിനു പുറകിലുള്ള ഒരു മുഖം ശശിയേട്ടൻറെ ആയിരിക്കും. നാട് വൈക്കം അടുത്താണെങ്കിലും പേരിൻറെ കൂടെ  തൃപ്പൂണിത്തുറ ചേർത്ത് പറയാനാണ് അദ്ദേഹത്തിന് താല്പര്യം. 

"ഞാൻ 45 വർഷത്തിലേറെയായി കഥകളിക്ക് തിരശ്ശീലപിടിക്കുന്നു. പതിനാലാം വയസ്സിൽ തുടങ്ങിയതാണ് ഇത്."  

വൃശ്ചികോത്സവത്തിനു് കൊടി കയറിയാൽ ശശിയേട്ടൻ രാവും പകലും കഥകളി വേഷങ്ങളുടെ കൂടെ തന്നെ കാണും. 

"ഉത്സവം തുടങ്ങിയാൽ പിന്നെ വേറെ എവിടെ പോവാൻ! ഞാൻ ഇവിടെ തന്നെ കൂടും. ഊണും, ഉറക്കവും എല്ലാം ഇവിടെ തന്നെ."



"എനിക്ക് ഈ ഒരു തൊഴിലേ അറിയുള്ളൂ. വേറെ പണിയായിട്ട് ഒന്നും ഇല്ലാ. കഥകളി നടത്തുന്നവർ വിളിക്കുന്നിടത്ത്‌ പോവും. ഇവിടെ ഉത്സവം കഴിഞ്ഞാൽ പൊന്നുരുന്നിയിൽ വിളിച്ചിട്ടുണ്ട്..."

ആട്ടവിളക്ക് കൊളുത്തുന്നത് മുതൽ കളി കഴിയുന്നത് വരെയുള്ള അരങ്ങിലെ എല്ലാ  ഒരുക്കങ്ങളും ശശിയേട്ടൻ തന്നെയാണ് ചെയ്യുക. 

"...ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ കുടുംബം പോറ്റുന്നത്."

പച്ചയും, കത്തിയും, മിനുക്കും അരങ്ങിൽ വന്നു പോവുമ്പോഴും ഒരു കോണിൽ രാത്രി ഉറക്കമിലാതെ ആടുന്ന ചുട്ടിയിടാത്ത പച്ചയായ ജീവിതം!



പിന്നീട് എവിടെവെച്ചു കണ്ടാലും ശശിയേട്ടൻ ആദ്യം ചോദിയ്ക്കും - " ഭക്ഷണം കഴിച്ചോ? "  സ്നേഹം നിറഞ്ഞ ആ നാടൻ ചോദ്യത്തിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മുഴക്കം !

പോരുന്ന നേരത്തു് ശശിയേട്ടൻ പറഞ്ഞു , "ജനുവരി ഏഴാം തീയ്യതി പറവൂർ കഥകളി സംഘം എനിക്കും ഒരു അവാർഡ് തരുന്നുണ്ട്. നിങ്ങൾ എന്തായാലും വരണം കേട്ടോ!" വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ശശിയേട്ടൻ നടന്നു നീങ്ങി. 

നാല് പതിറ്റാണ്ടായി തിരശ്ശീലക്ക്‌ പുറകിലായി മാത്രം ജീവിച്ചു്, കുടുംബം പോറ്റുന്ന ഈ പച്ചയായ മനുഷ്യന് ഒന്നല്ല ഒരായിരം അവാർഡുകൾ നൽകിയാൽ മതിയാകുമോ?

(Tripunithura Vrischikolsavam - 18.Nov.2017-25.Nov.2017)

ഉത്സവപറമ്പിലൂടെ - 1 - തീവെട്ടി പ്രാർത്ഥന


പതിനാല് ആനകളുടെ നടുവിലായി തിടമ്പേറ്റിയ ഗജവീരൻ. നൂറിൽപരം വാദ്യക്കാരെ അണിനിരത്തി കാലം കേറുന്ന പഞ്ചാരി. തഴക്കം വന്ന തന്മയത്തോടെ മേളപടയെ നയിക്കുന്ന മേളപ്രമാണി. തിങ്ങി നിറഞ്ഞ പൂരപ്രേമികൾ, മേള കമ്പക്കാർ, ഭക്തജനങ്ങൾ !  ഇതിൻറെയൊക്കെ ഇടയിലൂടെയാണ് മെലിഞ്ഞുറച്ച ആ എളിയ മനുഷ്യൻ വലിയ എണ്ണപാട്ടയും ചുമലിൽ വെച്ച് തികഞ്ഞ മെയ്‌വഴക്കത്തോടെ തെന്നി തെന്നി സഞ്ചരിക്കുന്നത് !

അധികം ആരും അറിയാതെ, അറിയപ്പെടാതെ ഉത്സവം സമ്പൂർണമാക്കുന്ന പലരിൽ ഒരാൾ ! മുരളീധരേട്ടൻ. തൃശൂർ കരുവന്തല തട്ടകമാണ് സ്വദേശം. തീവെട്ടിയും എണ്ണയുമായി കാലം കുറെയായി പൂരപറമ്പുകളിൽ പൊന്നിൻപ്രകാശം പരത്തി പരന്നു നടക്കുന്നു.

"25 വർഷത്തിലേറെയായി  ഉത്സവത്തിനുള്ള പന്തം ഏറ്റു തുടങ്ങിയിട്ട്. തിരുവമ്പാടി, തൃപ്രയാർ, ചേർപ്പ് ക്ഷേത്രങ്ങളിളെല്ലാം ഞാനാണ് ഏൽക്കാറ്."

തീവെട്ടിയിൽ തുണി ചുറ്റിക്കൊണ്ട് മുരളീധരേട്ടൻ പറഞ്ഞു.

"സൂര്യൻ അസ്തമിച്ചാൽ ഭഗവാൻ പോകുന്നിടത്തെല്ലാം പന്തവും കൊണ്ട് ഞങ്ങളും പോവും. ഈ വെട്ടത്തിൽ നെറ്റിപ്പട്ടവും, കോലവും, പട്ടുകുടയും, വെഞ്ചാമരവും ഒക്കെ വെട്ടി തിളങ്ങുന്ന കാഴ്ചയ്ക്കു പഴമയും, പവിത്രതയും, പാരമ്പര്യവുമുണ്ട് ! ഓരോ പൂരത്തിനും അതിന്റേതായ  ചിട്ടവട്ടങ്ങളാ - പെരുവനം  പൂരത്തിന്‌ പുലർച്ചെ സൂര്യപ്രകാശം തിടമ്പിൽ വീണശേഷമേ പന്തം കെടുത്താവൂ എന്നാണ്‌."

അടുത്ത തീവെട്ടി എടുത്ത് വൃത്തിയാക്കിക്കൊണ്ട്  മുരളീധരേട്ടൻ തുടർന്നു -

"പക്ഷെ , ഏതു ഉത്സവമാണെങ്കിലും ഏതു പൂരമാണെങ്കിലും ഞങ്ങളെയൊന്നും ആരും ഗൗനിക്കാറില്ല.. ഇപ്പോഴാണെങ്കിൽ ഹാലോജൻ ബൾബുകളും ഉണ്ടല്ലോ ! ഞങ്ങളീ ചെയ്യുന്നത് വെറും ചടങ്ങായി ഒതുങ്ങുന്നു.  ഇക്കാലത്ത്  ഇതൊക്കെ  ആർക്കാ ആവശ്യം?"

"ചിലയിടത്ത് പറ എടുക്കാൻ  കിലോമീറ്ററുകളോളം  പന്തവും കൊണ്ട് നടക്കണം. തീവെട്ടിയും പിടിച്ച്    പുലരുവോളം നിൽക്കാൻ അത്ര എളുപ്പമല്ല. പലപ്പോഴും  തിളച്ച  എണ്ണ കയ്യിൽ വീഴും, വീണാൽ അപ്പൊ പോളക്കും. അതുണങ്ങുവാൻ ദിവസങ്ങൾ എടുക്കും, ചിലപ്പോ ആഴ്ചകളും. പകൽ സമയത്ത് ഈ കാണുന്ന പോലെ പന്തം വൃത്തിയാക്കി പുതിയ തുണി ചുറ്റി വെക്കണം. പലരുടെയും പോലെ ഉത്സവം തുടങ്ങിയാൽ പിന്നെ വിശ്രമമില്ല!"

മുരളീധരേട്ടൻ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിനു ആദ്യമായിട്ടാണ് എത്തുന്നത്.

"ഞാൻ ഇപ്പോൾ അധികം ഏൽക്കാറില്ല. കഴിഞ്ഞ തവണ തിരുവമ്പാടിക്കാർ വിളിച്ചതാ. ഞാൻ ഏറ്റില്ല. ഇപ്രാവശ്യം തോന്നി  തൃപ്പൂണിത്തുറ ഭഗവാൻറെ ഉൽസവത്തിനു ഏൽക്കണമെന്ന്.  കുടുംബവും പ്രാരബ്ധവും   താങ്ങാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കണ്ടേ?"

"ഇപ്രാവശ്യം പൂർണത്രയീശൻറെ ഉത്സവത്തിനു എത്തിയല്ലോ ഇനി എല്ലാം  ശരിയാകും." - ഞങ്ങൾ പറഞ്ഞു

"അതെ, ഭഗവാൻ അനുഗ്രഹിക്കട്ടെ. തീവെട്ടിയുടെ  ചൂട് കൊണ്ട്  രാത്രി മുഴുവൻ നിൽക്കുമ്പോഴും ഭഗവാനോട് മനസ്സുരുകി പ്രാര്ഥിക്കാറാണ്.  എന്നെ മാത്രമല്ല, എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ, നല്ലതുവരുത്തട്ടെ എന്ന്!"

"അടുത്ത കൊല്ലവും വൃശ്ചികോത്സവത്തിനു വരില്ലേ?"

"വരണമെന്ന് ഉണ്ട്. ഭഗവാൻ വിളിക്കട്ടെ!"

തീവെട്ടിയുടെ കെട്ട് മുറുക്കി മുരളീധരേട്ടൻ പറഞ്ഞു.

അതിൽ പിന്നെ പൂരപ്പറമ്പിൽ തീവെട്ടി വെട്ടം കാണുമ്പോഴെല്ലാം മുരളീധരേട്ടൻ മനസ്സിൽ വരും. കണ്ണുകൾ മുരളീധരേട്ടനെ ഒന്ന് തിരയും. മനസ്സ് ചോദിക്കും - "മുരളീധരേട്ടന്റെ പ്രാരബ്ധങ്ങൾ ഭഗവാൻ തീർത്തുകാണുമോ?" മനസ്സ് തന്നെ ഉത്തരവും തരും - "പിന്നല്ലാ, സ്വയം ഉരുകി ഭഗവാനെ വിളിക്കുന്നവനെ ഭഗവാൻ വിടുമോ?!"

(അനുഭവ കുറിപ്പ് - തൃപ്പൂണിത്തുറ വൃശ്ചികോത്സവം - 18.Nov.2017-25.Nov.2017)



ഓണം - 2017


മലയാളികൾ അനുഗ്രഹീതരാണ് - ഓണം എന്ന സങ്കല്പത്തിൽ കൂടുതലായി മറ്റു എന്ത് വേണം ഒരു ജീവിതത്തിൽ !

സമത്വത്തെ, ശാന്തിയെ, സമാധാനത്തെ, പ്രക്രതി സ്നേഹത്തെ ഇത്ര ഗംഭീരമായി ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ഉണ്ടാവുമോ ?!

ഇത്ര ഉദാത്തമായ ആശയത്തെ ഉൾകൊണ്ട്, ഒരു ഉത്സവമാക്കിയ നമ്മുടെ പൂർവികരെ മനസാ സ്മരിച്ചു, ഓണം എന്ന ആ ശുദ്ധ സങ്കല്പത്തെ മാത്രം ധ്യാനിച്ച് കൊണ്ട് കുറച്ചു ദിവസങ്ങൾ !

അത്തം - 2017


സ്നേഹമായ്, സാന്ത്വനമായ് - അപ്പൂപ്പൻതാടിപോൽ മനസ്സിൽ പെയ്തിറങ്ങുന്നു, വീണ്ടും ഒരു അത്തം!



രണ്ടു യാത്രകൾ

ആഗസ്റ്റ്‌ - 2013
യാത്ര – 1
കോട്ടയം, ഇന്ത്യ:

ഉദ്യേശിച്ച പോലെ ഉദ്ദേശം 30 മിനിറ്റ് വൈകി ഐലന്റ്റ് എക്സ്പ്രസ്സ് കോട്ടയത്തെത്തി. സ്റ്റേഷനിൽ സാമാന്യം തിരക്കുണ്ട്. ട്രെയിന്‍ വന്ന ബഹളത്തിൽ മുന്നിൽ വന്നു നിന്ന ബോഗിയിൽ ഞാൻ തിങ്ങി കയറി. ഇരു വശത്തു നിന്നും യാത്രക്കാർ ബോഗിയിൽ നിറയുകയാണ് – ഒരു യുദ്ധ സന്നാഹം പോലെ.

തമിഴ്, കന്നഡ, തെലുങ്ക് സ്വാമിമാരാണ് അധികവും. അകത്തു കാലു കുത്താന്‍ സ്ഥലം ഇല്ല. നാല് പേരിരിക്കുന്ന ഇടത്ത് എട്ടു പേരെങ്കിലും ഇരിക്കുന്നു. ബര്‍ത്തുകൾ ഭാണ്ടകെട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മുകളിൽ ഒരിടത്ത് സഞ്ചി വെയ്ക്കാനുള്ള സ്ഥലം – മറ്റൊന്നും ചിന്തിക്കാതെ ഞാൻ ചാടി അവിടെ കയറി. അവിടെ ആളുണ്ടേ എന്ന് ചില സ്വാമികള്‍ പറഞ്ഞത് കൂട്ടാക്കാതെ ഞാൻ അവിടെ ചടഞ്ഞിരുന്നു. താഴെ കൂട്ട ബഹളമാണ്. സ്വാമിമാരെ കൂടാതെ കന്യാസ്ത്രീകളും പോരാതെ വൃദ്ധനായ ഒരു മുസല്‍മാനും ഒന്നു നിൽക്കുവാൻ പോലും പറ്റാതെ കഷ്ടപെടുകയാണ്. എലാവരും അവരവരുടെ ഈശ്വരനേയും, കര്‍ത്താവിനെയും പടച്ചോനെയും വിളിക്കുന്നു. എല്ലാം കൊണ്ട് ഒരു സര്‍വ മതകാഹളം തന്നെ. ഇതിനിടയിൽ കൂട്ടചിരിയും പിള്ളകളുടെ കരച്ചിലും പലയിടങ്ങളിലായി മുഴങ്ങുന്നു. പോരെങ്ങിൽ ഇവര്‍ക്കെല്ലാം മുകളിലൂടെ “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടതാ പോകുന്നു ഉഴുന്നു വടയും, പരിപ്പ് വടയും. വണ്ടി നീങ്ങി കുറെ ആയി. കാല്‍പാദം മാത്രം അനക്കാവുന്ന അവസ്ഥയിൽ എന്‍റെ യാത്ര തുടര്‍ന്നു. ക്ഷീണം കാരണം എപ്പോഴോ ഞാന്‍ മയങ്ങി പോയി.

ഉണര്‍ന്നപ്പോഴേക്കും ആലുവ എത്താറായിരുന്നു. തിരക്കിലൂടെ ഞാന്‍ തിക്കിയിറങ്ങി. വലതു കാലിലെ ചെരുപ്പ് ഇടതു കാലിലും, ഇടതു കാലിലെ ചെരിപ്പ് വലത്തു കയ്യിലും തോള്‍ സഞ്ചി തലയിലും വെച്ച് ശരണം വിളിച്ച് ഞാൻ പുറത്തു കടന്നു. കുറച്ചു സമയം ശുദ്ധ വായു ശ്വസിച്ച് വെറുതെ നിന്നു. പുറകിൽ സൈറന്‍ മുഴങ്ങി. വണ്ടി വീണ്ടും അതിന്‍റെ യാത്ര തുടരുന്നു.  ജീവന്‍ തിരിച്ചു കിട്ടിയ ഞാൻ എന്‍റെ ജീവിത യാത്രയും....

യാത്ര – 2
ബേണ്‍, സ്വിറ്റ്സര്‍ലാന്‍ഡ്‌:

തെളിഞ്ഞ പ്രഭാതം. ചെറിയ തണുപ്പുണ്ട്. ഞാന്‍ ബേണ്‍ സ്റ്റേഷനില്‍ 7:25 നു തന്നെ എത്തി. സ്റ്റേഷനില്‍ സ്ഥിരം കുറച്ചു യാത്രക്കാരും, ചില ടൂറിസ്റ്റുകളും മാത്രം. കൃത്യം 7:32 നു തന്നെ ഇന്റർസിറ്റി സ്റ്റേഷനില്‍ എത്തി - നിശബ്ദമായി. ഒരു ബഹളവും കൂട്ടാതെ യാത്രകാര്‍ ട്രെയിനി കയറുന്നു. എന്‍റെ സ്ഥിരം ബോഗിയില്‍ തന്നെ ഞാനും കയറി. പുറകില്‍ നിന്നും രണ്ടാമത്തെ സീറ്റാണു എന്‍റെ. ട്രെയിന്‍ പോകുന്ന ദിശയി പുറകി നിന്നും രണ്ടാമത്തെ സീറ്റാണ്‌ എന്‍റെ. റിസര്‍വേഷന്‍ ഇല്ല. എങ്കിലും, എനിക്കായി, ആ സീറ്റ്‌ എന്നും ഉണ്ടാവും.

    
ബോഗിയില്‍ വളരെ കുറച്ചു പേരെ ഉള്ളു. ചിലര്‍ പത്രം വായിക്കുന്നു. ചിലര്‍ പാട്ട് കേട്ടിരിക്കുന്നു. മറ്റു ചിലര്‍ രുചിച്ച് ചായ കുടിക്കുന്നു. ഇവിടെ തിരക്ക് പോയിട്ട് ആരും നിന്നു യാത്ര ചെയ്യുന്നത് തന്നെ ഞാന്‍ കണ്ടിട്ടില്ല. തിക്കും ബഹളവും കേട്ടിട്ടേ ഇല്ല. പച്ച പുല്‍മേടുകളും കൊച്ചു അരുവികളും കടന്നു നിശബ്ദമായി ട്രെയിന്‍ പോകുന്നു. കണ്ണടച്ചിരുന്നാൽ വീട്ടിലിരിക്കുന്ന പ്രതീതി.

സമയം കൃത്യം 8:26. ട്രെയിന്‍ സൂറിച്ച് സ്റ്റേഷനിൽ എത്തി – നിശബ്ദമായി തന്നെ. ബേണ്‍ മുതല്‍ സൂറിച്ച് വരെയുള്ള യാത്രാ സമയം 52 മിനിട്ടാണ്. ഇന്ന് വരെ ട്രെയിന്‍ ഒരു മിനിട്ട് പോലും വൈകിയോ നേരത്തെയോ എത്തിയിട്ടില്ല. ഞാന്‍ ബാഗുമെടുത്ത് പതിയെ ഇറങ്ങി. 120 കി.മി. യാത്ര ചെയ്തതിന്‍റെ യാതൊരു ക്ഷീണവും ഇല്ലാതെ.


***

ഗുരുക്കന്മാരേ നന്ദി!

ബാംഗ്ലൂരില സുദീര്‍ഘമായ 5 വര്‍ഷകാലത്തെ ചിട്ടയോടെയുള്ള അഭ്യസനം. പ്രഭാതത്തിന്‍റെ ആദ്യ കിരണങ്ങളില്‍ തുടങ്ങി രാത്രിയുടെ അന്ത്യ യാമങ്ങള്‍ വരെ നീണ്ടു പോകുന്ന സാധനയിലൂടെ അതിപ്രാവീണ്യം നേടി മധു പാന സേവനത്തിന്‍റെ നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയ മഹാരഥന്മാരുടെ കൂടെയുള്ള ഗുരു കുല വിദ്യാഭ്യാസം. അവിടെ നിന്നായിരുന്നു തുടക്കം.

ചില്ലു ഗ്ലാസ്സിന്‍റെ വരമ്പിലൂടെ നിരര്‍ഗ്ഗളമായി ഒഴികിയെത്തുന്ന ആ ചുവന്ന പാനീയം നോക്കി അമ്പരന്നിരിക്കുന്ന കൊച്ചു കുട്ടിയായിരുന്നു ഞാന്‍. അതില്‍ ഐസ് കട്ടകള്‍ വീഴുന്നതിനും ഉണ്ടായിരുന്നു ഒരു നാദം....“പ്ലക്”. പിന്നെ ഒരു ആരവതോടെയുള്ള ആ “ചീയേസ്”. കൂടെ നാരങ്ങാ അച്ചാറും കൂടി ആയാല്‍ - ഹാ, എന്തൊരു രോമാഞ്ഞം.

പക്ഷെ പഠിക്കുവാന്‍ ഒരുപാടുണ്ടായിരുന്നു. മധു പാന സംഭരണി (കുപ്പി) പൊട്ടിക്കുന്നത് മുതല്‍ കാലിയാവുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളുടെ അഗാധമായ അവലോകനം. ഒരു പെഗ്ഗില്‍ തുടങ്ങി ഹാഫ് ബോട്ടില്‍ വരെ അടിക്കുമ്പോള്‍ ഉണ്ടാവുന്ന ചിത്തഭ്രമം, ബുദ്ധിഭ്രംശം മുതലായ അവസ്ഥാന്തരങ്ങളുടെ സമഗ്രമായ പഠനം. ചെന്തെങ്ങിന്‍റെ കള്ളു മുതല്‍ സ്കോച്ചു വിസ്കിയെ കുറിച്ചു വരെയുള്ള പ്രബന്ദങ്ങളുടെയും, നിരൂപണങ്ങളുടെയും സങ്കീര്‍ണമായ അവലോകനം. നിറഭേദങ്ങള്‍ നോക്കി വകഭേദം ചെയ്യുന്ന തന്ത്രം. മണം നോക്കി ഇനം അറിയുന്ന വിദ്യകള്‍. അങ്ങനെ എന്തെലാം.

ഇന്നിതാ, ഈ എളിയ ശിഷ്യന്‍ ചിട്ടയായ അഭ്യസനത്തിലൂടെ ആത്മസാക്ഷാത്കാരം നേടിയിരിക്കുന്നു.

അതെ, ഈയുള്ളവന്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വകുപ്പായ കേരള ബിവറേജസ് കോര്‍പറേഷന്‍ ലെ പ്രോഗ്രാമ്മര്‍ തസ്തികയില്‍ തിരഞ്ഞു എടുക്കപെട്ടിരിക്കുന്നു. ആയിരങ്ങള്‍ എഴുതിയ ആ പരീക്ഷയില്‍, മുപ്പത്തോളം പേര്‍ മാത്രം തിരഞ്ഞെടുക്കപെട്ടു. അതില്‍ രണ്ടാം റാങ്ങില്‍ പാസ്സായതു ഗുരുകന്മാരുടെ കൃപാകടാക്ഷം ഒന്ന് കൊണ്ട് മാത്രമാണ് എന്നല്ലാതെ മറ്റെന്തു പറയാന്‍.

അതിന്‍റെ റാങ്ക് ലിസ്റ്റ് ഗുരുകന്മാരുടെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്നു. ഒന്നാം റാങ്ക് നഷ്ടപ്പെട്ട ഖേദം ഞാന്‍ മറച്ചു വെക്കുന്നില്ല. മധു പാനം സേവിക്കാന്‍ വിമുഖത കാണിച്ച ബാലിശമായ ചിന്തകള്‍ കാരണമെന്ന് ഞാന്‍ അറിയുന്നു. ഗുരുകന്മാരോട് ക്ഷമ ചോദിക്കുന്നു,

കുപ്പിയില്‍ ആക്കി കൊണ്ട് വരുന്ന ഗുരുദക്ഷിണ തീര്‍ച്ചയായും സ്വീകരിക്കും എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ ഏറ്റവും എളിയ അരുമ ശിഷ്യന്‍ ദിവാകരന്‍.

ഒരു എഴുന്നള്ളിപ്പ്

ശിവരാത്രി കഴിഞ്ഞു. ഇന്നത്തെ ആറാട്ടു കൂടി കഴിഞ്ഞാല്‍ ഇക്കൊല്ലത്തെ ഉത്സവത്തിന്നു പരിസമാപ്തിയാവും. സമയം രാത്രി 8:30 കഴിഞ്ഞു. നേരിയ തണുപ്പ് ഉണ്ട്. നക്ഷത്രങ്ങള്‍ ഒന്നും കാണുന്നില്ല.
ആകാശം മൂടിയിരിക്കയാവും. ചെറിയ ഒരു ചാറ്റല്‍ മഴ ഉണ്ടോ?
ആറാട്ടു കഴിഞ്ഞു ഭഗവാന്‍ മടങ്ങുകയാവും. എഴുന്നള്ളിപ്പ് പറ തുടങ്ങി കാണും.

"എടാ, എഴുന്നള്ളിപ്പ് ഇപ്പൊ എവിടെ എത്തിയോ ആവോ, വേഗം ചെല്ലണം. ഞാന്‍ കൊട്ടാന്‍ ചെന്നാലേ അച്ഛനു വരാന്‍ പറ്റൂ." - രമേശന്‍ പറഞ്ഞു.

"നീ വേഗം കയറികോ, ഞാന്‍ കൊണ്ട് വിടാം." - സൈക്കിളില്‍ നിന്നും ഇറങ്ങാതെ ഞാന്‍ പറഞ്ഞു."

"അതു വേണോ?! നമ്മള്‍ ഒരുമിച്ചു സൈക്കിളില്‍ പോയാല്‍ താഴെ വീഴാതെ എത്താറില്ല." - രമേശന്‍റെ സ്ഥിരം ഫലിതം.

"എടാ, ഞാനല്ലേ ഓടിക്കണേ. നീ കയറി ഇരി." - എന്‍റെ സ്ഥിരം മറുപടി.

ഞാന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. വൈകണ്ടാ....ഇനി ഇപ്പൊ തന്നെ വൈകിയോ ?

രണ്ടു വളവു കഴിഞ്ഞപോഴേക്കും എഴുന്നള്ളപ്പ്‌ കണ്ടു. പറ നടക്കുന്നു. ഞാന്‍ വേഗം സൈക്കിള്‍ ആല്‍ച്ചുവട്ടില്‍ വെച്ചു. രമേശന്‍ പെട്ടന്നു ഷര്‍ട്ട് മാറി ഓടി ചെന്നു അച്ഛന്‍റെ കയ്യില്‍ നിന്നും ചെണ്ട മേടിച്ചു കൊട്ടി തുടങ്ങി. പുറകെ തന്നെ ഞാനും എത്തി.

ആലിനോട് ചേര്‍ന്നുള്ള വീട്ടിലാണു പറ. തിരിയെണ്ണയുടെ ഗന്ധം. ഒറ്റചെണ്ടയുടെ നാദം. തീവെട്ടിയുടെ വെട്ടത്തില്‍ നെറ്റിപട്ടം തിളങ്ങുന്നു. ഭഗവാന്‍റെ തിടമ്പും. മുറത്തില്‍ നിന്നും നെല്‍കതിരുകള്‍ സ്വര്‍ണനാണയങ്ങള്‍ പോലെ പറയിലോട്ടു.

കുപ്പി വളകളിട്ട കൈകള്‍.

പട്ടു പാവാട.

നിത്യശുദ്ധമായ ഭസ്മകുറി.

വീണ്ടും ഒറ്റചെണ്ടയുടെ നാദം. ഭഗവാന്‍ ഞങ്ങളെ അറിയുന്നു.

ഞങ്ങള്‍ വൈകിയില്ല. ഞങ്ങള്‍ വൈകാറില്ല.

2010/Feb

ദൈവങ്ങൾ ഭൂമിയിൽ ! ശൃംഗപുരം ശിവക്ഷേത്രം കഥകളി

ശൃംഗപുരം ശിവ ക്ഷേത്രം വലിയ തമ്പുരാൻറെ കൊട്ടാരത്തിനോട് ചേർന്നാണ്. കുഞ്ഞികുട്ടൻ തമ്പുരാൻ മുതൽ പ്രസിദ്ധരായ ഒട്ടനേകം കലാനിപുണർക്ക് ജന്മമേകിയ കൊച്ചു ഗ്രാമത്തിലെ ക്ഷേത്രം.  ശിവരാത്രി ഉത്സവമായാൽ കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ആസ്വദിച്ചിരുന്ന കലാ സ്നേഹികളുടെ കൊച്ചു ഗ്രാമം.

കാലം മാറ്റങ്ങൾ പാവി പോയതോടെ ഗ്രാമവും മാറി - ഇടവഴി പോയി, റോഡ് വന്നു. നാൽകാലികൾ പോയി. നാൽചക്രങ്ങൾ വന്നു. എല്ലായിടവും തിരക്കായി. ജീവിതത്തിന്റെ വേഗത മനസ്സിനോടൊപ്പമായി ! - നാട്ടുകാർ അഭിമാനിച്ചു - ഞങ്ങളുടെ നാടും പുരോഗമിച്ചു ! ഇതിനിടെ, കൊട്ടാരം മണ്ണടിഞ്ഞു പോയി. കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ലോപിച്ചു തുടങ്ങി.

ഈ മാറ്റങ്ങൾ എല്ലാം കണ്ടു ഉൾക്കൊള്ളാനാവാതെ നിശബ്ദരായി ജീവിതത്തിന്റെ പടിയിറങ്ങുവാൻ കാത്തിരിക്കുന്ന ചിലർ - അവർക്കായി, അവർക്കായി മാത്രം ശിവനും, സതിയും, വീരഭദ്രനും, ഭദ്രകാളിയും ദക്ഷനോടൊപ്പം ഭൂമിയിലോട്ട് ഇറങ്ങി വന്നു.